സിഡ്നി: ഓസ്ട്രേലിയയിൽ 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതിന് അടുത്ത മാസം പത്തുമുതൽ നിരോധനം നിലവിൽ വരും. കുട്ടികൾ സമൂഹമാധ്യമങ്ങളിൽ നേരിടുന്ന സമ്മർദങ്ങളും അപകടസാധ്യതകളും കുറയ്ക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക്, യുട്യൂബ്, എക്സ് എന്നിവയുൾപ്പെടെ പത്തു പ്ലാറ്റ്ഫോമുകൾക്കാണ് നിരോധനം ബാധകമാകുക. നിയമം ലംഘിക്കുന്ന കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ശിക്ഷയില്ല. എന്നാൽ ഇതു നടപ്പാക്കാൻ സമൂഹമാധ്യമ കമ്പനികൾക്കു ബാധ്യതയുണ്ട്. നിയമം തെറ്റിച്ചാൽ കമ്പനികൾക്ക് 49.5 ദശലക്ഷം ഡോളർ വരെ പിഴ ചുമത്തും.
ഉപയോക്താക്കളുടെ പ്രായം ഉറപ്പുവരുത്താൻ സർക്കാർ ഐഡികളും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യകളും കമ്പനികൾ ഉപയോഗിക്കണം. നിരോധനം ഫലപ്രദമാകുമോ എന്നതിനെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഡിസംബർ നാലുമുതൽ കൗമാരക്കാരുടെ അക്കൗണ്ടുകൾ അടച്ചുപൂട്ടുമെന്ന് മെറ്റാ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തിനും 15 നുമിടയിൽ പ്രായമുള്ള കുട്ടികളിൽ 96% പേരും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും പത്തിൽ ഏഴുപേർക്ക് ഹാനികരമായ ഉള്ളടക്കങ്ങൾ ലഭിക്കുന്നുണ്ടെന്നും സർക്കാർ നടത്തിയ പഠനത്തിൽ പറയുന്നു. 16 വയസിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങൾ പൂർണമായി നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഓസ്ട്രേലിയ.